പാലാ: ജനാധിപത്യ പ്രക്രിയയ്ക്ക് ശക്തി പകർന്ന് പാലാ നിയോജകമണ്ഡലത്തിലെ ഏറ്റവും മുതിർന്ന പൗരൻ ഇഞ്ചികാവ് മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ കടനാട് പഞ്ചായത്തിലെ ആറാം വാർഡിലെ വീട്ടിൽ വോട്ട് രേഖപ്പെടുത്തി. നൂറ്റിനാല് വയസ് പിന്നിട്ട ഔസേപ്പച്ചൻ ജനാധിപത്യ പ്രക്രിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വോട്ടിംഗിൽ പങ്കെടുത്തത്. മകൻ സാബു ജോസഫ്, പൗത്രൻ എബി ജെ ജോസ് എന്നിവർ പോളിംഗ് ഉദ്യോഗസ്ഥർ എത്തും മുമ്പ് മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ച് വിശദീകരിച്ചു തൽകി. കെ എം മാണിയുടെ പുത്രൻ ജോസ് കെ മാണി, ചെറിയാൻ ജെ കാപ്പൻ്റെ മകൻ മാണി സി കാപ്പൻ, പി സി ജോർജിൻ്റെ മകൻ ഷോൺ ജോർജ് എന്നിവർക്കൊപ്പം മറ്റു സ്വതന്ത്രന്മാരും നോട്ടയും ബാലറ്റ് പേപ്പറിൽ ഉള്ള കാര്യമാണ് വിശദീകരിച്ചു നൽകിയത്. തുടർന്നു പ്രിസൈഡിംഗ് ഓഫീസർ അനിൽ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി. ബന്ധപ്പെട്ട രേഖകളിൽ ഒപ്പുകൾ വയ്പ്പിക്കുകയും ചെയ്തശേഷം തെരഞ്ഞെടുപ്പ് ചെയ്തതിൻ്റെ മഷി വിരളിൽ പുരട്ടി. തുടർന്നു രഹസ്യ ബാലറ്റ് രേഖപ്പെടുത്തിയശേഷം ഔസേപ്പച്ചൻ ബാലറ്റു പെട്ടിയിൽ വോട്ട് നിക്ഷേപിച്ചു. മൈക്രോ ഒബ്സേർവർ ഗിരീഷ്കുമാറും ഉണ്ടായിരുന്നു.
കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയരംഗത്തും സജീവമായിരുന്നു ഔസേപ്പച്ചൻ. സ്വാതന്ത്ര്യത്തിനു മുമ്പ് രൂപീകരിക്കപ്പെട്ട നികുതിദായക സംഘത്തിലും സജീവമായിരുന്നു. സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി പാലായിൽ സംഘടിപ്പിക്കപ്പെട്ട സമരങ്ങളിലും പല തവണ പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തതിനെത്തുടർന്നു ഔസേപ്പച്ചനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷവും കോൺഗ്രസിൽ പ്രവർത്തിച്ചു.
തുടർന്നു വർഷങ്ങൾ ശേഷം കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു. വർഷങ്ങളോളം കേരളാ കോൺഗ്രസിൽ പ്രവർത്തിച്ചു. മൂന്നാനി വാർഡിൽ 25 വർഷത്തോളം കേരളാ കോൺഗ്രസിൻ്റെ വാർഡു പ്രസിഡൻ്റായി. നഗരസഭാ കൗൺസിലർ സ്ഥാനത്തേയ്ക്കു മത്സരിക്കാൻ ലഭിച്ച അവസരം നിരസിച്ചു. പിന്നീട് മൂന്നാനിയിൽ നിന്നും ഇഞ്ചികാവിലേക്ക് താമസം മാറി. അവിടെ താമസസ്ഥലത്തിന് സമീപത്തുകൂടി കടന്നു പോകുന്ന വഴി ടാർ ചെയ്യിക്കാൻ കെ എം മാണി, വക്കച്ചൻ മറ്റത്തിൽ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിപ്പിച്ചു. വിശ്രമജീവിതം നയിക്കുന്ന തൻ്റെ മുൻകാല പ്രവർത്തകൻ ഔസേപ്പച്ചനെ കാണാൻ മന്ത്രിയായിരിക്കെ കെ എം മാണി എത്തുകയും ആദരവ് നൽകുകയും ചെയ്തിരുന്നു. പാലായുടെ പ്രഥമ ബിഷപ്പായ മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രനാണ് ഔസേപ്പച്ചൻ.
ഫോട്ടോ അടിക്കുറിപ്പ്
പാലായിലെ ഏറ്റവും മുതിർന്ന വോട്ടറായ നൂറ്റിനാല് വയസ് പിന്നിട്ട മൂലയിൽ തോട്ടത്തിൽ ഔസേപ്പച്ചൻ കടനാട് പഞ്ചായത്തിലെ ആറാം വാർഡിലെ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയശേഷം വോട്ട് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നു. മകൻ സാബു ജോസഫ്, പൗത്രൻ എബി ജെ ജോസ്, പ്രിസൈഡിംഗ് ഓഫീസർ അനിൽ സെബാസ്റ്റ്യൻ, മൈക്രോ ഒബ്സേർവർ ഗിരീഷ്കുമാർ തുടങ്ങിയവർ സമീപം.

